കൊവിഡിനുശേഷം യുവാക്കളുടെ പെട്ടെന്നുള്ള മരണങ്ങള്‍ കൂടിവരുന്നതിന് കാരണം കൊവിഡ് വാക്സിനല്ലെന്ന് വിദഗ്ദ്ധർ.
ഇന്ത്യൻ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസർച്ചും (ഐസിഎംആർ) എയിംസും നടത്തിയ പഠനങ്ങളിലാണ് കൊവിഡ് വാക്സിന്റെ പേരുദോഷം മാറിക്കിട്ടിയത്. രാജ്യത്ത് നാല്‍പ്പതുവയസിന് താഴെയുള്ളവരില്‍ ഹൃദയാഘാത നിരക്ക് കുത്തനെ വർദ്ധിക്കുന്നതിനിടെയാണ് പുതിയ കണ്ടെത്തല്‍ പുറത്തുവന്നത്.
കൊവിഡ് വാക്സിനുകളും യുവാക്കളിലെ ഹൃദയാഘാതവും തമ്മില്‍ ഒരുതരത്തിലുള്ള ബന്ധവുമില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. ജീവിത ശൈലികളും മുൻകാല സാഹചര്യങ്ങളും കുടുംബ പശ്ചാത്തലവുമൊക്കെയാണ് മരണത്തിന് പിന്നിലെ പ്രധാന കാരണമെന്നും പഠനത്തില്‍ വ്യക്തമായി.
ഐസിഎംആറും നാഷണല്‍ സെന്റർ ഫോർ ഡിസീസ് കണ്‍ട്രോളും സംയുക്തമായി പതിനെട്ടിനും 45നും ഇടയില്‍ പ്രായമുള്ളവരെയാണ് പഠനവിധേയരാക്കിയത്. യുവാക്കള്‍ക്കിടയില്‍ പെട്ടെന്നുള്ള മരണങ്ങള്‍ കൂടിയതോടെയാണ് പഠനം നടത്താൻ തീരുമാനിച്ചത്. പെട്ടെന്നുള്ള മരണത്തിന് കാരണം കൊവിഡ് വാക്സിനെന്ന ആക്ഷേപം ശക്തമായിരുന്നു. വേണ്ടത്ര പരിശോധനങ്ങളും പരീക്ഷണങ്ങളും നടത്താതെ പെട്ടെന്ന് വാക്സിൻ മനുഷ്യരില്‍ പ്രയോഗിച്ചതിന്റെ ദൂഷ്യവശങ്ങളാണ് ഇതെല്ലാം എന്നതരത്തിലായിരുന്നു ആക്ഷേപം. ഇതിനുള്ള സാദ്ധ്യത അധികൃതർ തള്ളിയെങ്കിലും അതൊന്നും ആരും വിശ്വസിച്ചില്ല. ഒരുകാരണവശാലും കൊവിഡ് വാക്സിൻ എടുക്കരുതെന്നും ചില കോണുകളില്‍ നിന്ന് പ്രചാരണമുണ്ടായി.
പുതിയ കണ്ടെത്തല്‍ വന്നതോടെ അത്തരം പ്രചാരണങ്ങള്‍ക്ക് ഒരു അടിസ്ഥാനവുമില്ലാതായിരിക്കുകയാണ്