ഇന്ന് പരിശുദ്ധ ത്രീത്വത്തിന്റെ തിരുനാള്‍ തിരുസഭ മാതാവ് സാഘോഷം കൊണ്ടാടുകയാണ്
ഇത് ത്രിയേക ദൈവത്തിലുള്ള വിശ്വാസ പ്രഖ്യാപനം മാത്രമല്ല, സ്വയം വെളിപ്പെടുത്തുകയും തങ്ങളുടെ കൂട്ടായ്മയില്‍ പങ്കു ചേരുവാന്‍ ക്ഷണിക്കുകയും ചെയ്ത മൂന്നു ദൈവിക വ്യക്തികൾക്കുള്ള മഹത്വപ്പെടുത്തല്‍ കൂടിയാണ്. പരിശുദ്ധ ത്രിത്വത്തിന്റെ വെളിപ്പെടുത്തലിന് മാനുഷികമായി നല്കാവുന്ന ബഹുമാനമെന്നത് അവിടുത്തെ മഹത്വപ്പെടുത്തുകയും നന്ദി പറയുകയും ചെയ്യുക എന്നതാണ്. എന്തെന്നാല്‍ മൂന്നു ദൈവിക വ്യക്തിത്വങ്ങളുടെ സാന്നിധ്യത്താല്‍ നമ്മിൽ ദൈവസ്നേഹാനുഭവും അഭിഷേകവും നിറയുന്നു. എന്തെല്ലാം സ്വഭാവ സവിശേഷതകള്‍ ത്രീത്വത്തിന് സ്വന്തമായുള്ളതെന്നും, എങ്ങനെ അവര്‍ സൃഷ്ട പ്രപഞ്ചവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും നാം തീർച്ചയായും വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു.
ഒരു പ്രാർത്ഥനമദ്ധ്യേയാണ് യേശു പരിശുദ്ധാത്മാവാല്‍ പ്രചോദിതനായി താന്‍ പുത്രനാണെന്ന രഹസ്യവും പിതാവുമായുള്ള ആത്മബന്ധവും നമുക്ക് വെളിപ്പെടുത്തിത്തന്നത്. "സ്വർഗ്ഗത്തിന്റേയും ഭൂമിയുടെയും കർത്താവായ പിതാവേ, അവിടുത്തെ ഞാന്‍ സ്തുതിക്കുന്നു… പുത്രനാരെന്ന് പിതാവല്ലാതെ ആരും ഗ്രഹിക്കുന്നില്ല. പിതാവാരെന്ന് പുത്രനും, പുത്രന്‍ ആർക്ക് വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നുവോ അവനും അല്ലാതെ മറ്റാരും ഗ്രഹിക്കുന്നില്ല" (ലൂക്കാ 10:21-22).
പിതാവിനും പുത്രനും പരിശുധാത്മാവിനും സ്തുതിയുണ്ടായിരിക്കട്ടെ, അല്ലങ്കിൽ മഹത്വമുണ്ടായിരിക്കട്ടെ എന്നു പറയുമ്പോൾ നാം എന്താണു ഉദ്ദേശിക്കുന്നത്? ദൈവം നമ്മുക്ക് നല്കുുന്ന പരിഗണനക്ക് പകരമായി അവിടുത്തേക്ക് മഹത്വം പ്രകാശിപ്പിക്കുകയാണ് ചെയ്യുക. പരിശുദ്ധ ത്രിത്വം സ്വയം വെളിപ്പെടുത്തിയതിനും നമ്മോടൊപ്പം വന്നു വസിക്കുവാന്‍ കരുണ കാണിച്ചതിനും നാം നന്ദി പറയുകയാണ് ഇതിലൂടെ ചെയ്യുന്നത്.
മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ തന്റെ ഏകജാതനായ പുത്രന്‍ വഴി പരിശുദ്ധാത്മാവിന്റെ സ്നേഹശക്തിയാല്‍ നമ്മെ പുത്രിപുത്രന്മാരുമായി സൃഷ്ടിച്ചതിനു പിതാവിനു നാം നന്ദി പ്രകാശിപ്പിക്കുന്നു. ദൈവം തന്റെ പുത്രനെത്തന്നെ നമ്മുടെ സഹോദരനും രക്ഷകനുമായി അയച്ചതില്‍ നാം ആനന്ദഭരിതരായിരിക്കുന്നു. പിതാവും പുത്രനും നമ്മുടെമേല്‍ പരിശുദ്ധാത്മാവിനെ വർഷിച്ചതില്‍ നാം സന്തോഷിക്കേണ്ടത് വളരെ അത്യന്താപേഷിതമായ ഒരു കാര്യമാണ്. പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയത്തെ അവിടുത്തെ ആലയമാക്കി മാറ്റുകയും നമ്മെ വിശുദ്ധീകരിച്ച് ത്രിത്വൈക കൂട്ടായ്മയിലേക്ക് ആകർഷിക്കുകയും ചെയ്യുന്നത് നാം പലപ്പോഴും മറന്നുപോകുന്നു.
മൂന്നു വ്യക്തിത്വങ്ങളുടെ കൂട്ടായ്മയായ ത്രിത്വത്തിന്റെ കൂടിചേരലിലാണ് നാം മഹത്വം പ്രകാശിപ്പിക്കേണ്ടത്. ത്രിയേക ദൈവത്തിന്റെ സാന്നിധ്യം എപ്പോഴും സന്തോഷവും സമാധാനവും കൊണ്ടുവരുന്നു. നിത്യമായും പരസ്പരം സ്നേഹിക്കുന്ന മൂന്നു വ്യക്തികളുടെ കൂട്ടായ്മയാണ് ത്രീത്വത്തില്‍ കൂടി നാമനുഭവിക്കുന്നത്. ഇത് വഴി അവർണിനീയമായ ദൈവസ്നേഹം കണ്ടെത്തുകയാണ് നാം ചെയ്യുന്നത്. അങ്ങനെ നമ്മളും ആരാധന-കൃതജ്ഞതസ്തോത്രത്തിലൂടെയുമാണ് പരിശുദ്ധ ത്രിത്വത്തെ സമീപിക്കേണ്ടത്.